സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും ,എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു . എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം.
ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എൽഡിഎഫ് സിഎഎയുമായി ഇറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് പകരം വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും ചെയ്യുന്നത്. എന്നാൽ എൻഡിഎ മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ചർച്ചയാക്കും. കേന്ദ്രസർക്കാർ കേരളത്തിന് വേണ്ടി ചെയ്ത വികസന കാര്യങ്ങൾ ഉയർത്തിയാവും എൻഡിഎയുടെ പ്രചരണം. ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു
ഈ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം മാറും. എൻഡിഎക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ്- യുഡിഎഫ് പരസ്യബന്ധവം നിലവിൽ വന്നു കഴിഞ്ഞു. നിലനിൽപ്പ് അപകടത്തിലായതോടെ ഇണ്ടി സഖ്യം കേരളത്തിലും യാഥാർത്ഥ്യമാക്കാനാണ് പിണറായി വിജയനും വിഡി സതീശനും തീരുമാനമെടുത്തിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

