Monday, December 15, 2025

കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ ഓ‍ഡിറ്റോറിയത്തിലേക്ക് സമയത്ത് കയറ്റിവിടുന്നതിൽ വീഴ്ചയുണ്ടായെന്ന് വിസി; നിലവിൽ 38 പേർ ചികിത്സയിൽ

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സിലര്‍. പ്രോഗ്രാമിന്‍റ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓ‍ഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടാമതായി ഓഡിറ്റോറിയത്തിന്‍റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും വിസി പറഞ്ഞു.

അപകടത്തില്‍ കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ തൈകാട്ടുശ്ശേരി ആല്‍ബിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മലപ്പുറം സ്വദേശി ഷീബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ 34 പേരാണ് ചികിത്സയിലുള്ളത്. രണ്ടു പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. മൂന്നു ആശുപത്രികളിലുമായി ആകെ 38 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അതേസമയം, മരിച്ച നാലുപേരുടെയും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയായി. രാവിലെ ഏഴോടെയാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്. കുസാറ്റിലെ വിദ്യാര്‍ത്ഥികളായ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ക്യാമ്പസില്‍ പൊതുദര്‍ശനത്തിനുവെക്കും.

Related Articles

Latest Articles