കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ കുടുംബാംഗങ്ങൾക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നല്‍കി. സൈബർ ആക്രമണം നടത്തിയ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാനും നിർദേശമുണ്ട്. സൈബര്‍ ആക്രമണത്തിൽ അര്‍ജുന്‍റെ കുടുംബം നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ വീഡിയോകളുള്‍പ്പെടെ പ്രചരിപ്പിച്ച സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി സൈന്യം ഇറങ്ങിയ ദിവസം അമ്മ ഷീല വൈകാരികമായി നടത്തിയ പ്രതികരണത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഷീലക്കൊപ്പമുണ്ടായിരുന്ന സഹോദരിയും പോലീസ് ഉദ്യോഗസ്ഥയുമായ ഹേമമാലിനിയെ മാദ്ധ്യമ പ്രവര്‍ത്തകയായി ചിത്രീകരിച്ച് ഇവരുടെ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയായിരുന്നു പ്രചാരണം. പട്ടാളത്തെ കുറ്റം പറയാന്‍ അര്‍ജുന്‍റെ അമ്മയെ പ്രേരിപ്പിച്ചെന്ന നിലയിലായിരുന്നു പ്രചാരണം.

