ദില്ലി : സൈബർ തട്ടിപ്പുകൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ സഞ്ചാർ സാഥി ആപ്പ് ഫോണുകളിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം.എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫോണിൽ നിന്ന് ആപ്പ് നീക്കം ചെയ്യാനും കഴിയില്ല. 90 ദിവസത്തിനകം നടപ്പാക്കാനാണ് ഫോൺ നിർമാതാക്കൾക്ക് നിർദേശം. ആപ്പിൾ, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി എന്നീ കന്പനികൾക്ക് നിർദ്ദേശം കിട്ടി
വിതരണ ശൃംഖലയിലുള്ള ഫോണുകളില്‍ സോഫ്ട്‍വെയർ അപ്ഡേറ്റ് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ്പ് വഴി 700,000ലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം കേന്ദ്ര നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ അംഗീകരിക്കുമോയെന്ന് സംശയമുണ്ട്. സ്വന്തം ആപ്പുകള്‍ മാത്രമേ ആപ്പിള്‍ ഫോണുകളില്‍ പ്രീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളൂ. തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ സര്‍ക്കാര്‍ ആപ്പുകളോ ആപ്പിള്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാറില്ല. അതിനാൽ പുതിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടിയാണ് ആപ്പിള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

