കൊച്ചി: എറണാകുളം ചെങ്ങമനാടില്‍ പതിനഞ്ചുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ദൂരൂഹമായ രീതിയിൽ മൃതദേഹം കണ്ടതാണ് ഓൺലൈൻ ഗെയിമിങിലെ കെണിയാണോ മരണകാരണമെന്ന അന്വേഷണത്തിലേക്ക് എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ വിശദമായ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

