ദുബായ് : സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചു ഇറാൻ തടവിലാക്കിയ മലയാളി മത്സ്യത്തൊഴിലാളികളിൽ എട്ട് പേരെ മോചിപ്പിച്ചു. ഒൻപത് മലയാളികളെയും ഒരു തമിഴ്നാട് സ്വദേശിയെയുമാണ് ഇറാൻ അറസ്റ്റ് ചെയ്തത്. അജ്മാനിൽ നിന്ന് മൽസ്യ ബന്ധനത്തിനു പോയ ഇവർക്ക് 45 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് മോചനം സാധ്യമായത്. അതിർത്തി ലംഘിച്ചെന്നാരോപിച്ച് ജൂൺ 18 നാണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഉൾപ്പെടെ ഇറാൻ കസ്റ്റഡിയിൽ എടുത്തത്. ശക്തമായ കാറ്റിൽ ദിശമാറി ബോട്ട് അതിർത്തി കടക്കുകയായിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഇവരുടെ സ്പോൺസറായ സ്വദേശിയും ജയിലിലാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സാജു ജോർജ്, ആരോഗ്യരാജ് വർഗീസ്, സ്റ്റാൻലി വാഷിങ്ടൺ, ഡിക്സൺ ലോറൻസ്, ഡെന്നിസൺ പൗലോസ്, പത്തനംതിട്ട അടൂർ സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരാണ്പുറത്തിറങ്ങിയത്. കൊല്ലം പരവൂർ സ്വദേശി ഹമീദ് ബദറുദ്ദീനാണ് ഇനി പുറത്തിറങ്ങാനുള്ളത്.

