ദില്ലി: ‘ഹർ ഘർ തിരംഗ’ ക്യാമ്പെയ്ന് രാജ്യത്തുടനീളം ലഭിച്ച മികച്ച ജനപങ്കാളിത്തത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഭാരതത്തിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ആഴത്തിലുള്ള ദേശസ്നേഹത്തെയും ത്രിവർണ്ണ പതാകയോടുള്ള അചഞ്ചലമായ അഭിമാനത്തെയും ഇത് പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ത്യയിലുടനീളം ഹർ ഘർ തിരംഗ പരിപാടിയ്ക്ക് മികച്ച ജന പങ്കാളിത്തം ലഭിക്കുന്നത് കാണുന്നതിൽ വളരെ സന്തോഷം. നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ആഴത്തിലുള്ള ദേശസ്നേഹവും ത്രിവർണ്ണ പതാകയോടുള്ള അവരുടെ അചഞ്ചലമായ അഭിമാനവും ഇതിലൂടെ പ്രതിഫലിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനയിൽ harghartiranga.com-ൽ ഫോട്ടോകളും സെൽഫികളും പങ്കുവെക്കുന്നത് തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഊന്നൽ നൽകുന്ന ഈ പരിപാടിയിലൂടെ ദേശീയ വികാരം കൂടുതൽ ശക്തമായതായി വിവിധ മാധ്യമങ്ങളും നിരീക്ഷിക്കുന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കോടിക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കാളികളായത്.
ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച പരിപാടിയാണ് ‘ഹർ ഘർ തിരംഗ’. ആഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ത്രിവർണ്ണ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.രാജ്യത്തോട് ഐക്യവും, ദേശസ്നേഹവും, അഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ആരംഭിച്ചത്. ഓരോ കുടുംബവും അഭിമാനത്തോടെ ദേശീയ പതാക ഉയർത്താൻ ഈ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നു.

