Sunday, December 21, 2025

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ !മുഖ്യപ്രതി കുറ്റം സമ്മതിച്ചു ! കടും കൈ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനായിരുന്നുവെന്ന് മൊഴി

ദില്ലി : പ്രശസ്ത തെന്നിന്ത്യൻ നായിക രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഈമാനി നവീൻ (24) കുറ്റം സമ്മതിച്ചു. ദില്ലി പൊലീസ് ഇന്ന് ആന്ധ്രപ്രദേശിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനാണ് വീഡിയോ നിർമിച്ചതെന്ന് നവീൻ പോലീസിന് മൊഴി നൽകി. പ്രതിയുമായി പോലീസ് സംഘം ദില്ലിയിലേക്ക് തിരിച്ചു. ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് അ‌ഞ്ഞൂറിലേറെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ പോലീസിനെ പ്രതിയിലെത്തിച്ചത്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ് നവീൻ.

രശ്മിക മന്ദാനയുടെ കടുത്ത ആരാധകനാണ് താനെന്നും സമൂഹ മാദ്ധ്യമത്തിൽ രശ്മികയുടെ പേരിൽ ഫാൻ പേജ് നടത്തുന്നുണ്ടെന്നും നവീൻ മൊഴി നൽകി. ഈ പേജിലാണ് ഡീപ് ഫേക്ക് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് നിമിഷനേരംകൊണ്ട് വീഡിയോ വെെറലാകുകയും ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുകയറുകയും ചെയ്തു. എന്നാൽ വീഡിയോ വിവാദമായതോടെ ഇയാൾ വീഡിയോ നീക്കം ചെയ്യുകയും ഇൻസ്റ്റാഗ്രാം ചാനലിന്റെ പേര് മാറ്റുകയും ചെയ്തു. പിടിക്കപ്പെടാതിരിക്കാൻ സ്‌മാർട്ട്‌ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ നിന്ന് അനുബന്ധ ഫയലുകളും പ്രതി ഡിലീറ്റ് ചെയ്തിരുന്നു

ഇക്കഴിഞ്ഞ നവംബറിലാണ് നടിയുടെ ഡീപ് ഫേക്ക് വീഡിയോ വൈറലും വിവാദവുമായത്. കറുത്ത വർക്ക്ഔട്ട് വസ്ത്രത്തിൽ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ഇൻഫ്ലുവൻസർ സാറ പട്ടേൽ അവരുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ പങ്ക് വച്ച വീഡിയോയിൽ മുഖം എഡിറ്റ് ചെയ്ത് പകരം രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു. സംഭവത്തിന് ശേഷം, 1ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 465 (വ്യാജരേഖ), 469 , വിവര സാങ്കേതിക വിദ്യയുടെ സെക്ഷൻ 66C (ഐഡന്റിറ്റി മോഷണം), 66E (സ്വകാര്യത ലംഘനം) എന്നീ വകുപ്പുകൾ പ്രകാരമാണ് ദില്ലി പോലീസ് കേസെടുത്തത്.

“അനിമൽ” എന്ന ചിത്രത്തിലൂടെ ബോളിവുഡിലും പ്രശസ്തയായ രശ്മിക മന്ദാന, തന്റെ ഡീപ്ഫേക്ക് വീഡിയോ വൈറലായതിന് ശേഷം സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. വീഡിയോ കണ്ടതിൽ തനിക്ക് ശരിക്കും വേദനിച്ചുവെന്ന് നടി പറഞ്ഞിരുന്നു.

Related Articles

Latest Articles