Monday, December 15, 2025

ദില്ലി സ്ഫോടനം !! ചാവേർ ‘ഉമർ ഉൻ നബി’ ബോംബ് നിർമ്മിച്ചിരുന്നത് തന്റെ സഞ്ചരിക്കുന്ന പരീക്ഷണ ശാലയിൽ ; പ്രാവീണ്യമുണ്ടായിരുന്നത് 9 ഭാഷകളിൽ ; കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് അന്വേഷണ സംഘം

ദില്ലി : ചെങ്കോട്ട സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച ചാവേർ ഡോക്ടർ ഉമർ ഉൻ നബിക്ക് സ്വന്തമായി ‘സഞ്ചരിക്കുന്ന ഒരു പരീക്ഷണ ശാല ‘ ഉണ്ടായിരുന്നതായി അന്വേഷണ സംഘം.ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പിടികൂടിയ ‘വൈറ്റ് കോളർ’ തീവ്രവാദ ഗ്രൂപ്പിലെ മറ്റ് പ്രതികളാണ് ചോദ്യം ചെയ്യലിൽ നിർണായകമായ ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന ഉമർ ഉൻ നബി, താൻ നിർമ്മിച്ച സ്ഫോടകവസ്തുക്കളിലെ രാസവസ്തുക്കളുടെ പരീക്ഷണങ്ങൾ യൂണിവേഴ്സിറ്റി കാമ്പസിലെ സ്വന്തം മുറിയിൽ വെച്ച് രഹസ്യമായി നടത്തിയിരുന്നു എന്നും, അറസ്റ്റിലായ മറ്റൊരു ഡോക്ടർ മുസമ്മിൽ ഷക്കീൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജെയ്‌ഷ്-ഇ-മുഹമ്മദുവായി അടുത്ത ബന്ധമുള്ള മൗലവി ഇർഫാൻ അഹമ്മദാണ് മുസമ്മിൽ ഷക്കീലിനെ ഈ തീവ്രവാദ ഗ്രൂപ്പിലേക്ക് ആദ്യമായി റിക്രൂട്ട് ചെയ്തത്.

ഉമർ ഉൻ നബിയുടെ ‘സഞ്ചരിക്കുന്ന പരീക്ഷണ ശാല അയാൾ എവിടെ പോയാലും കൊണ്ടുനടക്കുന്ന ഒരു വലിയ സ്യൂട്ട്കേസായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ സ്യൂട്ട്കേസിൽ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ആവശ്യമായ രാസവസ്തുക്കളും അവ സൂക്ഷിക്കാനുള്ള പാത്രങ്ങളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു.

സ്ഫോടകവസ്തുക്കളും രാസപ്രവർത്തനങ്ങളും ഉമർ ഉൻ നബി തൻ്റെ മുറിയിൽ വെച്ച് പരീക്ഷിച്ചതായി അറസ്റ്റിലായ പ്രതികൾ മൊഴി നൽകി. സ്യൂട്ട്കേസിൽ നിന്ന് കണ്ടെടുത്ത ബോംബ് നിർമ്മാണ വസ്തുക്കളുമായി നടത്തിയ പരിശോധനയിൽ പോലീസ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേർ ആക്രമണത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാറിൽ പകുതി മാത്രം പൂർത്തിയാക്കിയ ഒരു ഐ.ഇ.ഡി. ആണ് ഉമർ ഉൻ നബി കൊണ്ടുപോയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബോംബ് നിർമ്മാണത്തിനായി ഭീകരൻ അസെറ്റോൺ , പൊടിച്ച പഞ്ചസാര എന്നിവയും ഉപയോഗിച്ചു.

തുടക്കത്തിൽ, ഹരിയാനയിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ ജമ്മു കശ്മീരിലേക്ക് കടത്താനാണ് തീവ്രവാദ ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. അവിടെവെച്ച് ഉമർ ഉൻ നബി വലിയൊരു ആക്രമണം ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, ആ പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് ചാവേറായ ഡോക്ടർ ഐ.ഇ.ഡി. നിർമ്മിക്കാൻ ഉപയോഗിക്കുന്ന യൂറിയ നൂഹ്-മേവാത്ത് മേഖലയിൽ നിന്ന് ശേഖരിക്കാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു.

സ്വയം ഈ തീവ്രവാദ ഗ്രൂപ്പിൻ്റെ അമീർ’ (നേതാവ്) എന്ന് സ്വയം വിളിച്ചിരുന്ന ഉമർ ഉൻ നബി, ഒൻപത് ഭാഷകൾ അറിയുന്നയാളും ഗ്രൂപ്പിലെ ഏറ്റവും വിദ്യാസമ്പന്നനും ബുദ്ധിശാലിയുമായിരുന്നു എന്ന് മുസമ്മിൽ ഷക്കീൽ മൊഴി നൽകി. ഉമർ ഉൻ നബിക്ക് അനായാസം ഒരു ആണവ ശാസ്ത്രജ്ഞനാകാൻ കഴിയുമായിരുന്നുവെന്നും മുസമ്മിൽ ഷക്കീൽ വെളിപ്പെടുത്തി.

Related Articles

Latest Articles