Tuesday, December 16, 2025

ദില്ലി ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു; കേസ് കൈമാറിയത് അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിന് പിന്നാലെ

ദില്ലി സ്ഫോടനത്തിന്റെ അന്വേഷണം ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. 12 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തെയും ദില്ലിയിലെയും സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി രണ്ട് ഉന്നതതല യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗത്തിന് ശേഷമാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്.

ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, രാവിലെ ചേർന്ന ആദ്യ യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ (IB) ഡയറക്ടർ തപൻ ഡെക, ദില്ലി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, ദേശീയ അന്വേഷണ ഏജൻസി (NIA) ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് ഡേറ്റ് എന്നിവർ പങ്കെടുത്തു. ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാത് വെർച്വലായി യോഗത്തിൽ പങ്കുചേർന്നു.

സ്ഫോടനത്തെ തുടർന്നുണ്ടായ അന്വേഷണ പുരോഗതിയും നിലവിലെ സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർ അമിത്ഷായ്ക്ക് വിശദമായ വിവരങ്ങൾ കൈമാറി. ഉച്ചയ്ക്ക് ശേഷവും ഇതേ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ഒരു അവലോകന യോഗം നടത്തി.

സ്ഫോടനത്തിന്റെ കാരണവും ഇതിന് പിന്നിലെ സാധ്യതയുള്ള ബന്ധങ്ങളും കണ്ടെത്താൻ എല്ലാ ഉന്നത അന്വേഷണ ഏജൻസികളും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അമിത് ഷാ ഉറപ്പുനൽകി. ഇന്നലെ വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിലാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിക്കുകയും സമീപ പ്രദേശങ്ങളിൽ കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനം നടന്ന ഉടൻ തന്നെ ദില്ലി പോലീസ് സ്പെഷ്യൽ സെൽ, നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG), ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ ഉയർന്ന ശേഷിയുള്ളവയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന സർക്കാർ കെട്ടിടങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക വിന്യാസം ഏർപ്പെടുത്തി. മുൻകരുതൽ നടപടിയുടെ ഭാഗമായി അധിക ബാരിക്കേഡുകളും വാഹന പരിശോധനകളും സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Latest Articles