സംസ്ഥാനത്ത് മൂന്ന് പ്രധാനപ്പെട്ട വകുപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണ്. ലൈഫ് പദ്ധതിയുടെ സർവേക്ക് കൃഷിവകുപ്പ് ജീവനക്കാരെയും അധ്യാപകരെയും നിയോഗിക്കാനുള്ള നീക്കത്തിലാണ് മന്ത്രിസഭയിൽ ഭിന്നത. തദ്ദേശമന്ത്രി എം.വി. ഗോവിന്ദന്റെ നിർദേശങ്ങളോട് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. പ്രസാദും വിയോജിച്ചതോടെ വിഷയത്തിൽ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു സുപ്രധാന വിഷയത്തിലാണ് വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കം കാരണം തീരുമാനം വൈകുന്നത്. ലൈഫ് സർവേക്ക് നിയോഗിക്കുന്നതിനെതിരേ കൃഷിവകുപ്പ് ജീവനക്കാരും പഞ്ചായത്ത് അസോസിയേഷനും പരസ്യഏറ്റുമുട്ടലിലേക്ക് കടന്നതോടെ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചമുമ്പ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ബുധനാഴ്ച ഓൺലൈൻ യോഗത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ചർച്ചയ്ക്കെടുത്തതോടെയാണ് മന്ത്രിമാർ വ്യത്യസ്തനിലപാടെടുത്തത്. ഇതരവകുപ്പുകളിലെ ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളുടെ ജോലിക്ക് വിനിയോഗിക്കുന്നതിന് അതത് വകുപ്പുകളിലെ ജില്ലാ അധികാരികളുടെ അഭിപ്രായത്തോടെ കളക്ടർമാർക്ക് നിർദേശം നൽകാമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു. എന്നാൽ, അതത് വകുപ്പ് സെക്രട്ടറിമാരുടെ നിർദേശം ഇക്കാര്യത്തിൽ കണക്കിലെടുക്കണമെന്നും വകുപ്പുകളിലെ ജോലിയും ഓരോസമയത്തെ തിരക്കും കണക്കിലെടുത്തുവേണം ഉദ്യോഗസ്ഥരെ നിയോഗിക്കാനെന്നും മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. മന്ത്രി പി. പ്രസാദും ശിവൻകുട്ടിയെ പിന്തുണച്ചു. 2018-ലെ പ്രളയസമയത്തേതടക്കം കാർഷികമേഖലയിലുണ്ടായ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷകൾ സമയബന്ധിതമായി തീർക്കുന്നതിനുള്ള നടപടികളിലാണ് കൃഷിവകുപ്പ്.
അപേക്ഷകളിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കൃഷിവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതിനു പിന്നാലെയാണ് ലൈഫ് സർവേക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയതെന്ന് കൃഷി മന്ത്രി പ്രസാദ് ചൂണ്ടിക്കാട്ടി. ഇതോടെ എം.വി. ഗോവിന്ദൻ രംഗത്തുവന്നു. ഉദ്യോഗസ്ഥവിന്യാസത്തിന് സെക്രട്ടറിമാരുടെ അനുമതിവേണമെന്ന നിർദേശത്തോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശവകുപ്പിന്റെ അധികാരം കുറയ്ക്കുന്ന നിർദേശമാണിത്. അധികാരവികേന്ദ്രീകരണത്തെത്തുടർന്ന് പതിമ്മൂന്നു വകുപ്പുകളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയെങ്കിലും എല്ലാജീവനക്കാരുടെയും സേവനം കാര്യമായി ഉപോയോഗപ്പെടുത്താനായിട്ടില്ല. ലൈഫ് സർവേ ഏതാണ്ട് 65 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. വിഷയം തർക്കത്തിലേക്ക് നീങ്ങിയതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ഫയൽ കൂടുതൽ പരിശോധിച്ചശേഷം പരിഗണിക്കാമെന്നും നിർദേശിച്ചു. വകുപ്പുകൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ലൈഫ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സർവേ ഒന്നരമാസത്തോളമായി തടസ്സപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചില വകുപ്പുകളൊക്ക ദുർവ്യാഖ്യാനം ചെയ്താണ് അധ്യാപക സംഘടനകൾ തദ്ദേശ വകുപ്പുമായി നിസ്സഹകരിക്കുന്നത്.

