മൂന്ന് മാസത്തെ വേതന കുടിശ്ശിക ലഭ്യമാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രി വിളിച്ച ചർച്ച പരാജയപ്പെട്ടു. ഓണറേറിയം കുടിശ്ശിക എപ്പോൾ നൽകുമെന്നതിലും, വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യത്തിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. സർക്കാർ വഞ്ചിച്ചെന്നും ശക്തമായി സമരം തുടരുമെന്നും നേതാക്കൾ നേതാക്കൾ പ്രതികരിച്ചു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള നൂറിലേറെ വനിതകളാണ് കേരള ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ജോലിയ്ക്ക് വർഷങ്ങളായി കിട്ടുന്നത് പ്രതിമാസം 7000 രൂപയാണ്. അത് തന്നെ മൂന്ന് മാസമായി കുടിശ്ശികയാണ്. ഈ വേതനം കൊണ്ട് മാത്രം കഴിഞ്ഞു പോകുന്നവരാണ് സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതായതോടെ സ്ഥിതി പ്രയാസകരമായതോടെയാണ് സമരത്തിനിറങ്ങിയതെന്ന് ഇവർ പറയുന്നു.

