ചെന്നൈ : സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. വിഷയത്തിൽ അന്തിമ തീരുമാനം എം കെ സ്റ്റാലിന്റേതാകും. തമിഴ്‌നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്. അതേസമയം ഇന്നലെഡ് അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. മുതിർന്ന നേതാവ് സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയ്യാറാകാൻ സാധ്യതയില്ല.
അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പാർട്ടി രൂപീകരിച്ച് ഡിഎംകെ മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നും സഹപ്രവര്‍ത്തകൻ ഇ.എ. സുകുവും വ്യക്തമാക്കി. അതിനിടെയാണ് അൻവറിനെ തള്ളി ഡിഎംകെ നേതൃത്വം ഇന്ന് രംഗത്ത് വന്നത്.
അതേസമയം നിലമ്പൂരിലെ ശക്തി പ്രകടനത്തിന് ശേഷമുള്ള പി വി അൻവർ എംഎൽഎയുടെ രണ്ടാമത്തെ പൊതുസമ്മേളനം ഇന്ന് വൈകുന്നേര,മഞ്ചേരിയിൽ നടക്കും. വൈകിട്ട് 5 മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപമാണ് പൊതുസമ്മേളനം. ഒരുലക്ഷം ആളുകളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുമെന്നാണ് പിവി അൻവർ അവകാശപ്പെടുന്നത്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നുമാണ് ഇന്ന് പിവി അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

