കോയമ്പത്തൂര്‍: ഡിഎംകെയുടെ ഭരണം തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എം കെ സ്റ്റാലിന്റെ പാർട്ടിയെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അമിത്ഷായുടെ കടന്നാക്രമണം. കോയമ്പത്തൂരില്‍ ബിജെപിയുടെ ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026-ല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇതാ, സമയമായിരിക്കുന്നു. രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയണം. 2026-ല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും. ആ സര്‍ക്കാര്‍ ഇവിടെ പുതിയ യുഗത്തിന് തുടക്കമിടും. കുടുംബരാഷ്ട്രീയവും അഴിമതിയും നമ്മള്‍ അവസാനിപ്പിക്കും. സംസ്ഥാനത്തെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയും. മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ബിജെപി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തും.
2024 ബി.ജെ.പിക്ക് ചരിത്രപരമായ വര്‍ഷമാണ്. മോദി പ്രധാനമന്ത്രിയായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലത്തിന് ശേഷം ആന്ധ്ര പ്രദേശില്‍ നമ്മള്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. ദില്ലിയിലും മഹാരാഷ്ട്രയിലും ഹരിയാണയിലും വിജയിച്ചു. ജനങ്ങള്‍ ബിജെപിയില്‍ കൂടുതല്‍ വിശ്വാസമർപ്പിക്കുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരിച്ചുകൊണ്ടാകും 2026 എന്ന വര്‍ഷം നമ്മള്‍ അവസാനിപ്പിക്കുന്നത്.’ -അമിത് ഷാ പറഞ്ഞു.

