റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു . യുക്രെയ്‌നില്‍ നടത്തുന്ന സൈനിക നീക്കം വ്യാപിപ്പിക്കരുത് എന്നാണ് ട്രംപിന്റെ നിര്‍ദേശം.യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്നും, ഇതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുമായും ട്രംപ് ഫോൺ സംഭാഷണം നടത്തിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയാൽ യുക്രെയ്‌നെ തളയുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് യുക്രെയ്‌ന് പിന്തുണ നൽകിയും, പോരാട്ടം അവസാനിപ്പിക്കാനുള്ള സഹായം നൽകുമെന്ന് ഉറപ്പാക്കിയും ട്രംപ് സംസാരിച്ചത്. 25 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചതായും, ഇലോൺ മസ്‌കും ഈ സംഭാഷണത്തിൽ ഇവർക്കൊപ്പം ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ജനുവരി 20ന് അധികാരത്തിലേറിയാലുടൻ യുക്രെയ്‌ന് കഴിയാവുന്ന സഹായങ്ങളെല്ലാം നൽകുമെന്നാണ് ട്രംപിന്റെ വാഗ്ദാനം .അതേസമയം, ട്രംപ് പുടിന്‍ ചര്‍ച്ചയെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് യുക്രെയ്‌നിന്റെ നിലപാട്. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ല. ഇതിനെ അംഗീകരിക്കാനോ എതിര്‍ക്കാനോ തങ്ങള്‍ തയ്യാറല്ലെന്നും യുക്രെയ്ന്‍ അധികൃതര്‍ പറയുന്നു.

