മധുര : സി പി എം പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അവസാന മണിക്കൂറുകളിൽ നാടകീയ സംഭവങ്ങൾ. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർന്നതോടെ മത്സരത്തിലേക്ക് നീങ്ങിയെന്നാണ് വ്യക്തമാകുന്നത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തി മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധിയായ ഡി എൽ കരാഡ് മത്സരിക്കുകയായിരുന്നു. ഡി എല്‍ കരാഡ് പരാജയപ്പെട്ടുവെങ്കിലും 31 വോട്ട് നേടി. സിഐടിയുവിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് കരാഡ്.
മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നു അദ്ദേഹം പ്രതികരിച്ചിരുന്നു. കരാഡ് മാത്രമാണ് മത്സരിച്ചത്. മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജനാധിപത്യപരമായ രീതി ഉറപ്പുവരുത്തുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യമെന്നും കാരാഡ് പ്രതികരിച്ചിരുന്നു.
ജനറല്‍ സെക്രട്ടറി ആയാലും ആരൊക്കെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായിവന്നാലും അതിനെ അംഗീകരിക്കും. താന്‍ പാര്‍ട്ടിക്ക് ഒപ്പമാണ്. ഫലത്തേക്കുറിച്ച് ആശങ്കയില്ലെന്നും ഫലമെന്തായാലും പ്രശ്നമല്ലെന്നും കാരാഡ് കൂട്ടിച്ചേര്‍ത്തു. സിപിഎമ്മില്‍ നടക്കുന്നത് ഏകാധിപത്യരീതികളാണെന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍, സിപിഎമ്മില്‍ ജനാധിപത്യരീതി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍കൂടി വേണ്ടിയാണ് താന്‍ മത്സരിച്ചതെന്നും കാരാഡ് പറഞ്ഞു.
പുതിയ കേന്ദ്ര കമ്മിറ്റി പട്ടിക അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് ഉത്തർ പ്രദേശ്, മഹരാഷ്ട്ര കമ്മിറ്റികളും രംഗത്തെത്തിയിരുന്നു. . ഉത്തർ പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളിൽ നിന്നുള്ള 3 പേരാണ് ആദ്യം മത്സരരംഗത്തേക്ക് എത്തിയത്. രണ്ട് പേർ പിൻവാങ്ങിയെങ്കിലും ഡി എൽ കരാഡ് മത്സര രംഗത്ത് ഉറച്ചുനിൽക്കുകയായിരുന്നു

