കോഴിക്കോട് : പിഎസ്‌സി കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ കോഴ ആരോപണത്തിലെ പരാതിക്കാരന്റെ വീടിന് മുന്നിൽ സമരവുമായി മുൻ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയും അമ്മയും. സത്യം തന്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്തണമെന്നും പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണമെന്നും പ്രമോദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ഇത്രകാലമായി താൻ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഞാനൊരു മോശം വ്യക്തിയാണോ? ഇത്തരത്തിൽ ഒരു മാഫിയ ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരാവാദിത്വം എനിക്കുണ്ട്. ജീവിച്ച ചുറ്റുപാടിൽ ഈ മേൽവിലാസം പകർന്നുതന്നത് ആരെന്ന് അറിയണം. ആരെയും വെല്ലുവിളിക്കുന്നില്ല. പ്രസ്ഥാനം സമൂഹത്തിന് മുന്നില്‍ മോശപ്പെട്ടുകൊണ്ടിരിക്കുകയാണ്. വക്കീലിനെ ഒന്നും വയ്ക്കാന്‍ പറ്റിയ ഒരാളല്ല ഞാൻ. ഇവിടെ മാഫിയകളും റിയല്‍ എസ്റ്റേറ്റുമുണ്ടാകും. എന്നാല്‍, ഇതൊന്നും ചെയ്യാത്ത ആളെ ഇതിനകത്ത് കൊണ്ടുചെന്നെത്തിച്ച് കള്ളനാക്കരുത്. പട്ടിയെ പേപ്പട്ടി ആക്കി പുറംതള്ളുന്ന നടപടിയാണിത്.
എന്റെ അളിയന്റെ സുഹൃത്തായിട്ടാണ് ശ്രീജിത്ത് എന്റെ അടുത്ത് വരുന്നത്. ആരാണ് പണം വാങ്ങിയതെന്ന് അയാള്‍ എന്നോട് പറഞ്ഞില്ല. എന്റെ രക്ഷിതാവ് എന്റെ പാര്‍ട്ടിയാണ്. ആ സ്ഥാനത്തുള്ള ഒരാള്‍ എന്നോട് ശ്രീജിത്തുമായി ബന്ധപ്പെടേണ്ടെന്ന് പറഞ്ഞു. ആരേയും ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ആളല്ല. പണം കൊടുത്തിട്ടുണ്ടോ എന്ന് ശ്രീജിത്ത് പറയാനാണ് ഇവിടെ സമരം ഇരിക്കുന്നത്.”- പ്രമോദ് കോട്ടൂളി പറഞ്ഞു
‘അവന്‍ അങ്ങനെ പണം വാങ്ങിയിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. അതിനാലാണ് സമരത്തിനിറങ്ങിയത്. പാര്‍ട്ടിയില്‍ എന്തെങ്കിലും ആളുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകും. അതിനാലായിരിക്കും ഈ വിഷയം ഉണ്ടായത്’- പ്രമോദിന്റെ അമ്മ പറഞ്ഞു.

