തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്– ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ പോര്‍വിളി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ വാഗ്‌വാദവും പോർവിളിയും
നെടുങ്കാട് അടക്കം വാര്‍ഡുകളിൽ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയുടെ പ്രവര്‍ത്തനം പോരെന്ന അടക്കം പറച്ചിൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി. അത് ജില്ലാ കമ്മിറ്റിയിൽ റിപ്പോര്‍ട്ട് ചെയ്യവേ ചുമതല ഏൽപ്പിച്ചവര്‍ അത് നിര്‍വ്വഹിക്കാത്തത് കഷ്ടമാണെന്ന് ജോയ് പറഞ്ഞതോടെയാണ് നാടകീയ സംഭവങ്ങൾ തുടങ്ങുന്നത്. ഉടൻ ചാടി എഴുന്നേറ്റ കരമന ഹരി ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പാര്‍ട്ടി ഇതര പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടു നിൽക്കുന്ന കാലത്ത് തലസ്ഥാനത്ത് സിപിഎമ്മിന് വേണ്ടി വിയര്‍പ്പൊഴുക്കിയതിന്‍റെ കണക്കെണ്ണിപ്പറഞ്ഞ് ക്ഷോഭിച്ചു. പലപ്പോഴും അത് വി ജോയിക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങൾ കൂടിയായി. എല്ലാം കേട്ട എംവി ഗോവിന്ദൻ മൗനം പാലിച്ചു.
തൊട്ടുമുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനങ്ങളോട് കടകംപള്ളി സുരേന്ദ്രനും അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ചെന്നാണ് വിവരം. തിരുവനന്തപുരം കോര്‍പറേഷനിൽ 45 സീറ്റ് ഉറപ്പെന്നും പത്ത് സീറ്റിൽ കനത്ത പോരാട്ടമെന്നുമാണ് പാര്‍ട്ടി കണക്ക്. വിമത സാന്നിധ്യമുള്ളിടത്തോ വിമര്‍ശനം നേരിട്ട ഇടങ്ങളിലോ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായാൽ പൊട്ടിത്തെറി അതി രൂക്ഷമാകാനാണ് സാധ്യത.

