ചെന്നൈ: ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് നിന്നും വൈകിട്ട് ആറേ കാലോടെയാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്. തുടര്‍ന്ന് ചെന്നൈയിൽ നിന്ന് കോടമ്പാക്കത്തെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് വിവരം.
രാവിലെ കോഴിക്കോട് നിന്നും ഇഡി ഉദ്യോഗസ്ഥര്‍ ഗോകുലം ഗോപാലനിൽ നിന്ന് വിവരം തേടിയിരുന്നു. ചെന്നൈയിലെ ഓഫീസിൽ പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്‍റെ ഓഫീസിലും ഇഡി പരിശോധന നടന്നുവരുകയാണ്. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്‍റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം.

