Sunday, December 14, 2025

മാസപ്പടി കേസിൽ കുരുക്ക് മുറുക്കാൻ ഇഡി; എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി, തുടര്‍ നടപടികൾ ഉടൻ ആരംഭിച്ചേക്കും

മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി .പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം. എസ്എഫ്ഐഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികൾക്കും രേഖകൾക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം.

എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും നേരത്തെ മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട്‌ പ്രതികരിച്ചിരുന്നു. കമ്പനികാര്യനിയമത്തിലെ 447-ാം വകുപ്പനുസരിച്ചുള്ള കുറ്റമാണ് വീണയുടെപേരില്‍ ചുമത്തിയിട്ടുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സരന്‍ എസ്. കര്‍ത്ത എന്നിവരുടെ പേരിലും വീണയുടെയും കര്‍ത്തയുടെയും കമ്പനികള്‍ക്കെതിരേയും ഇതേകുറ്റം ചുമത്തിയിട്ടുണ്ട്. പത്തുവര്‍ഷംവരെ തടവും തട്ടിപ്പിലൂടെ നേടിയ പണത്തിന് തുല്യമോ അതിന്റെ മൂന്നിരട്ടിവരെയോ പിഴയും ചുമത്താവുന്ന കുറ്റമാണ് വീണയുടെയും കര്‍ത്തയുടെയും പേരിലുള്ളത്. കൊച്ചിയിലെ സാമ്പത്തികകാര്യം കൈകാര്യംചെയ്യുന്ന കോടതിയിലായിരിക്കും വിചാരണ.

മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിഎംആർഎല്ലിനും മുഖ്യമന്ത്രിയുടെ മകൾ വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു.114 രേഖകൾ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു കുറ്റപത്രത്തിൽ കേസെടുത്തത്. എല്ലാ പ്രതികൾക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങൾ എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടെന്നും എസ്എഫ്ഐഒ കുറ്റപത്രം പോലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എതിർകക്ഷികൾക്ക് സമൻസ് അയക്കുന്ന നടപടികൾ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂർത്തിയാക്കും. ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെ വീണ ടി, ശശിധരൻ കർത്താ തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും.

Related Articles

Latest Articles