ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൈമാറി. അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണമെന്നും സന്ദർശക പാസ് കർശനമായി ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൂടാതെ, സുരക്ഷാ കൺട്രോൾ റൂം സജ്ജീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
ആശുപത്രി പരിസരങ്ങളിൽ സുരക്ഷ പെട്രോളിങ് നടത്തണം, ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഒരുക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ പ്രസക്ത ഭാഗങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം, ആശുപത്രികളുടെ എല്ലാ മേഖലകളിലും ശരിയായ വെളിച്ചം ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്.
അതേസമയം, ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി സ്പെഷ്യൽ ടാസ്ക് ടീമിനെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് വരുന്നത് മുൻപേയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. കൂടാതെ, സുരക്ഷിതത്വം ഉറപ്പാക്കണമന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

