സോള്‍ : കടലിലും കരയിലും ആക്രമണം നടത്താൻ ശേഷിയുള്ള ചാവേര്‍ ഡ്രോണുകള്‍ വൻ തോതിൽ നിർമ്മിക്കാനൊരുങ്ങി ഉത്തരകൊറിയ. ആളില്ലാ ഡ്രോണുകളുടെ പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചതിന് ശേഷമാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഇവയുടെ നിർമ്മാണം വർധിപ്പിക്കാൻ ഉത്തരവിട്ടത്.
ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തി കടുത്ത നാശമുണ്ടാക്കാന്‍ ശേഷിയുള്ള ഗൈഡഡ് മിസൈലുകളാണ് ഇവ. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഉത്തരകൊറിയ ആദ്യമായി ചാവേര്‍ ഡ്രോണുകള്‍ നിര്‍മിച്ച് പരീക്ഷണം നടത്തിയത്. റഷ്യയില്‍ നിന്നോ ഇറാനില്‍ നിന്നോ ആകാം ഉത്തരകൊറിയയ്ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാന്‍സെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നീ ഡ്രോണുകളോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ പുതിയ ചാവേര്‍ ഡ്രോണുകള്‍.

