Friday, December 19, 2025

രാജ്യം കാത്തിരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; എൻ ഡി എയ്ക്ക് രണ്ടിടത്തും വിജയമെന്ന് പ്രവചനം; മഹാരാഷ്ട്രയിൽ ബിജെപി തന്ത്രങ്ങൾ ഫലം കാണുന്നു ?

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം എൻ ഡി എയ്ക്ക് എന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ എൻ ഡി എ ഭരണം നിലനിർത്തുമ്പോൾ ജാർഖണ്ഡിൽ ബിജെപി ഇൻഡി മുന്നണിയിൽ നിന്ന് ഭരണം പിടിച്ചെടുക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്. റിപ്പബ്ലിക് ടി.വി – പി മാർക്ക് സർവേ പ്രകാരം 137 മുതല്‍ 157 വരെ സീറ്റുകള്‍ ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ബി ജെ പി, ശിവസേന, എന്‍ സി പി തുടങ്ങിയ കക്ഷികളാണ് മഹായുതി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത്. മറുപക്ഷത്ത് കോണ്‍ഗ്രസ്, എന്‍ സി പി -എസ്പി, ശിവസേന -യുബിടി എന്നിവർ അടങ്ങുന്ന സഖ്യത്തിന് 126 മുതല്‍ 146 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നും റിപ്പബ്ലിക് ടിവി – പി മാർക്ക് സർവേ അവകാശപ്പെടുന്നു. അതായത് ബി ജെ പി സഖ്യത്തിനാണ് മുന്‍തൂക്കെങ്കിലും എതിരാളികളെ പൂർണ്ണമായും എഴുതി തള്ളാനാകില്ല. ചെറുകക്ഷികളും സ്വതന്ത്രരും ഉള്‍പ്പെടേയുള്ളവർ രണ്ട് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടാണ് സാധ്യത.

ജാർഖണ്ഡിൽ ഭരണവിരുദ്ധ വികാരം മുതലെടുത്ത് എൻ ഡി എ അധികാരത്തിലെത്തും എന്നാണ് പ്രവചനം. ജെവിസി, മാട്രിസ്, പീപ്പിള്‍സ് പള്‍സ് സര്‍വെകള്‍ എന്‍ഡിഎ മുന്നണിയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രവചിച്ചു. 81 സീറ്റുകളില്‍ 38 സീറ്റുകളിലേക്കും ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. നവംബര്‍ 13നാണ് ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബിജെപി 40 മുതല്‍ 44 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ജെവിസി സര്‍വെ പ്രവചിക്കുന്നത്. ഹേമന്ത് സോറന്റെ ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യമുന്നണി 30 മുതല്‍ 40 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 47 സീറ്റുകളും ഇന്ത്യ മുന്നണിയ്ക്ക് 30 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാലുസീറ്റുകളും ലഭിക്കുമെന്ന് എബിപി മാട്രിസ് സര്‍വെ പറയുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു സര്‍വെ ഫലമാണ് ആക്‌സിസ് മൈ ഇന്ത്യ സര്‍വെയില്‍ തെളിയുന്നത്. ബിജെപി 25 സീറ്റുകള്‍ മാത്രമേ നേടൂ എന്നാണ് ഈ സര്‍വെയിലെ പ്രവചനം. അതേസമയം ജെഎംഎം 53 സീറ്റുകള്‍ വരെ നേടുമെന്നും ഇതേ സര്‍വെ പ്രവചിക്കുന്നു. ബിജെപിയ്ക്ക് 44 മുതല്‍ 53 സീറ്റുകള്‍ വരെയാണ് പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നത്. ജെഎംഎം 25 മുതല്‍ 37 സീറ്റുകളും മറ്റുള്ളവര്‍ 5 മുതല്‍ 9 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു.

Related Articles

Latest Articles