Monday, January 5, 2026

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ

ബെംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയ അദ്ദേഹത്തെ 1991-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്റെ സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു ഡോ.കെ.എം ചെറിയാന്‍. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ഫെലോയും മലേഷ്യന്‍ അസോസിയേഷന്‍ ഫോര്‍ തൊറാസിക് ആന്‍ഡ് കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജറിയുടെ ഓണററി അംഗവുമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് സര്‍ജന്റെ പ്രസിഡന്റാവുന്ന ആദ്യത്തെ ഇന്ത്യാക്കാരന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് തൊറാസിക് സര്‍ജറിയില്‍ അംഗമാവുന്ന ആദ്യ ഇന്ത്യാക്കാരന്‍ എന്നീ നേട്ടങ്ങളും ഡോ.ചെറിയാന്റെ പേരിലുണ്ട്. ലഖ്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാല, ഡോ.എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാല, പോണ്ടിച്ചേരി മെഡിക്കല്‍ സര്‍വകലാശാല എന്നിവ ഡോ. ചെറിയാനെ ഓണററി ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്.

പീഡിയാട്രിക് കാര്‍ഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്. പി.ഐ.എം.എസ് പോണ്ടിച്ചേരി സ്ഥാപക ചെയര്‍മാന്‍, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗം പ്രൊഫസറായാണ് കെ.എം ചെറിയാന്‍ സേവനം ആരംഭിച്ചത്. പിന്നീട് ഓസ്‌ട്രേലിയയിലും അമേരിക്കയിലും ബിര്‍മിങ്ഹാമിലും അലബാമയിലും പ്രവര്‍ത്തിച്ചു. ചൈനയിലെ യാങ്‌സു സര്‍വകലാശാലയിലെ ഓണററി പ്രൊഫസറായിരുന്നു ഡോ. ചെറിയാന്‍. ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻകൂടിയാണ്

Related Articles

Latest Articles