കീവ് : യുക്രെയ്‌ന്റെ ഭരണസിരാകേന്ദ്രത്തിനു നേരെ ഡ്രോൺ ആക്രമണം നടത്തി റഷ്യ.യുക്രെയ്‌ൻ തലസ്ഥാനമായ കീവിലെ പെച്ചേഴ്സ്കി പ്രദേശത്തെ സർക്കാർ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രൈൻ സൈനിക മേധാവി തിമർ തകച്ചെങ്കോ ഇക്കാര്യം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ സർക്കാർ കെട്ടിടത്തിന് മുകളിൽനിന്ന് വൻതോതിൽ പുകപടലങ്ങൾ ഉയർന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആക്രമണത്തിൽ ഒരു കുട്ടി അടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. പതിനെട്ടുപേർക്ക് പരിക്കേറ്റതായാണ് വിവരം.
പ്രതികാര നടപടിയായി റഷ്യയ്ക്ക് നേരെയും യുക്രെയ്ൻ ആക്രമണം കടുപ്പിച്ചു. റഷ്യയുടെ ഊർജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രൈൻ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകൾ റഷ്യയ്ക്ക് നേരെ തൊടുത്തുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ റഷ്യയിലെ ബ്രസാൻസ്ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ്ലൈൻ തകർന്നതായി യുക്രെയ്ൻ ഡ്രോൺ സേനയുടെ കമാൻഡർ റോബർട്ട് ബ്രോവ്ഡി അവകാശപ്പെട്ടു.
കീവിലെ പടിഞ്ഞാറൻ സ്വിയാറ്റോഷിൻസ്കി ജില്ലയിൽ, ഒമ്പത് നിലകളുള്ള ഒരു കെട്ടിടത്തിന്റെ നിരവധി നിലകൾ ഭാഗികമായി തകർന്നതായി ക്ലിറ്റ്ഷ്കോയും അടിയന്തര ഉദ്യോഗസ്ഥരും പറഞ്ഞു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണു 16 നിലകളുള്ള ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലും ഒമ്പത് നിലകളുള്ള രണ്ട് കെട്ടിടങ്ങളിലും തീപിടുത്തമുണ്ടായി. യുക്രെയ്ൻ നഗരമായ ക്രെമെൻചുകിൽ ഡസൻ കണക്കിന് സ്ഫോടനങ്ങൾ ഉണ്ടായതായും പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായും മേയർ അറിയിച്ചു.

