വെങ്ങാനൂർ പൗർണമിക്കാവ് ശ്രീബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ ഉടവാൾ സമർപ്പിച്ച് തഞ്ചാവൂർ രാജാവ് ശിവജി രാജാ ഭോസ്ലെ. നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന പാപത്തിന് പരിഹാരമായാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പൗർണമി ദിനത്തിൽ തഞ്ചാവൂർ രാജാവ് ഉടവാൾ സമർപ്പിച്ചത്.പൗർണമിക്കാവിന്റെ പഴയ രൂപമായ പടകാളിയമ്മൻ കോവിലിലെ ഉടവാളിനെ സാക്ഷിയാക്കിയാണ് ആയ് രാജവംശം ഭരിച്ചിരുന്നത്. ആയ് രാജ്യത്തിന്റെ സമ്പദ് സമൃദ്ധിയിൽ അസൂയാലുക്കളായ ചോളൻമാർ ആയ് രാജാക്കൻമാരെ ആക്രമിക്കുകയും രാജ്യത്തിന് ഐശ്വര്യം നൽകിയിരുന്ന പടകാളിയമ്മൻ കോവിലിനെ നശിപ്പിച്ച് വിഗ്രഹങ്ങളും ഉടവാളും തട്ടിയെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.അതിനു ശേഷമാണ് ചോള ഭരണത്തിന്റെ സുവർണകാലം ആരംഭിച്ചത്.

ചോളൻമാരുടെ അന്നത്തെ നടപടിക്ക് പാപപരിഹാരമായാണ് ശിവജി രാജാ ഭോസ്ലെ പൗർണമിക്കാവിൽ വന്ന് പഞ്ചശക്തി പൂജ നടത്തി ഉടവാൾ സമർപ്പിച്ചത്.പൗർണമിക്കാവിൽ എത്തിയപ്പോൾ മുജ്ജന്മ സുകൃതാനുഭവങ്ങൾ മനസിൽ അനുഭവപ്പെട്ടെന്ന് തഞ്ചാവൂർ രാജാവ് പറഞ്ഞു. കുടുംബപൂജ നടത്താനായി എല്ലാ അംഗങ്ങളുമായി പൗർണമിക്കാവിൽ എത്തുമെന്നും ശിവജി രാജാ ഭോസ്ലെ അറിയിച്ചു. ക്ഷേത്രം ഭാരവാഹികൾ പൂർണകുംഭം നൽകിയാണ് തഞ്ചാവൂർ രാജാവിനെ സ്വീകരിച്ചത്.
മറാത്ത രാജാവായിരുന്ന ശിവജിയുടെ അർദ്ധ സഹോദരനായ വ്യാങ്കോജിയാണ് ഭോസ്‌ലേ രാജവംശത്തിൽ നിന്നുള്ള തഞ്ചാവൂരിലെ ആദ്യത്തെ രാജാവ്. ചോളഭരണത്തിന്റെ തകർച്ചയെ തുടർന്ന് പാണ്ഡ്യരുടെ ഭരണവും വിജയനഗര സാമ്രാജ്യത്തിന്റെ അധിനിവേശത്തെയും തുടർന്നാണ് തഞ്ചാവൂരിൽ ഭോസ്‌ലേ രാജവംശം ഭരണം സ്ഥാപിച്ചത്.

