മോസ്‌കോ : ചരിത്രത്തിൽ ആദ്യമായി കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണം ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കാനൊരുങ്ങി റഷ്യയുടെ കേന്ദ്രബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് റഷ്യ(സിബിആര്‍). യുക്രെയ്ൻ യുദ്ധവും അതിനെത്തുടർന്നുള്ള അമേരിക്കൻ, യൂറോപ്യൻ ഉപരോധങ്ങളും മൂലം റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണം വിൽക്കാൻ റഷ്യ ശ്രമമാരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ വിലയിടിവും ബജറ്റിലെ കമ്മിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സിബിആര്‍ ഇക്കൊല്ലം 30 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന 230 ടണ്‍ സ്വര്‍ണം വില്‍ക്കുമെന്നാണ് വിവരം. 2026-ല്‍ 114 ടണ്‍ സ്വര്‍ണം കൂടി വിറ്റേക്കും.
ബജറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനും റൂബിളിനെ പിന്താങ്ങാനും കോര്‍പ്പറേറ്റ് ലിക്വിഡിറ്റിയിലെ പ്രതിസന്ധി പരിഹരിക്കാനുമുള്ള ഉപാധിയായി സ്വര്‍ണം വിൽക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിബിആര്‍ സ്വര്‍ണം ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുമ്പോള്‍ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും നിക്ഷേപ സ്ഥാപനങ്ങള്‍ക്കും അത് വാങ്ങാനാകും.
2025-ല്‍ റഷ്യയുടെ നാഷണല്‍ വെല്‍ഫെയര്‍ ഫണ്ടിന്റെ ആസ്തി 51.6 ബില്യന്‍ ഡോളറായി ഇടിഞ്ഞിരുന്നു. 2022-ല്‍ ഇത് 113.5 ബില്യന്‍ ഡോളറായിരുന്നു. ഒപ്പം നാഷണല്‍ വെല്‍ഫെയര്‍ ഫണ്ടിലെ സ്വര്‍ണശേഖരത്തിലും കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. 405.7 ടണ്ണില്‍നിന്ന് 173.1 ടണ്ണിലേക്കായിരുന്നു ചുരുങ്ങിയത്.

