കൊച്ചി: മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ബ്രസീലിയൻ ദമ്പതിമാര്‍ കസ്റ്റഡിയില്‍. സ്‌കാനിങ്ങിലാണ് ഇവര്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയതായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രം 50-ഓളം ക്യാപ്‌സ്യൂളുകള്‍ വിഴുങ്ങിയെന്നാണ് വിവരം. കൊക്കെയ്‌നാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയതെന്നാണ് സംശയം. ശരീരത്തിനുള്ളില്‍വെച്ച് ഈ ക്യാപ്‌സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിച്ചേക്കാം.
വിമാനമിറങ്ങിയ ദമ്പതിമാരെ ലഹരിക്കടത്ത് സംശയത്തെത്തുടര്‍ന്ന് ഡിആര്‍ഐ സംഘം വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍, ഇവരുടെ ബാഗുകളില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. ക്യാപ്സ്യൂളുകൾ പുറത്തെടുക്കാനാനായി ദമ്പതിമാരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ, ദമ്പതിമാരില്‍ നിന്ന് തിരുവനന്തപുരത്ത് ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്തുവെച്ച് ലഹരിമരുന്ന് കൈമാറാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്.

