കൊല്ലം: മുൻ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യത്തിൽ കഴിയവെയാണ് കൊല്ലത്തെ വാടക വീട്ടിൽ പി ജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു കേസിൽ അതിജീവിതയുടെ കുടുംബത്തോട് മനുവിന്റെ ഭാര്യ ക്ഷമ ചോദിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.
കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈയിലാണ് പി ജി മനു ജാമ്യത്തിലിറങ്ങിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കൾക്ക് ഒപ്പമെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെൺകുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു പരാതി. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു കഴിഞ്ഞ ഒക്ടോബറിൽ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാൻ എത്തിയത്. 2023 നവംബർ 29നു ചോറ്റാനിക്കര പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശംഅയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്

