ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ സന്ദര്‍ശനം ഇറ്റലിയിലേക്കാണ് എന്നതില്‍ സന്തോഷമുണ്ടെന്നും സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്.
ജി 7 ഉച്ചകോടിയുടെ ഔട്ട് റീച്ച് സെഷനുകളിലേക്കാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 13 മുതൽ ജൂൺ 15 വരെയാണ് ജി7 ഉച്ചകോടി ഔട്ട്‌റീച്ച് സെഷനുകൾ നടക്കുക. ആഗോള സാമ്പത്തിക രംഗം, അന്താരാഷ്‌ട്ര വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങൾ, ഇസ്രായേൽ – ഹമാസ് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളാണ് G7 കൂട്ടായ്മയിൽ ഉൾപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ അതിഥിയായി ചർച്ചകളിൽ പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡൻ്റുമായും മറ്റ് ജി 7 നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. യാണ് പ്രധാനമന്ത്രിയും മാര്‍പാപ്പയും കാണുക. 2021 ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാര്‍പാപ്പയെ കണ്ടിരുന്നു.

