Friday, December 19, 2025

കണ്ണൂരിൽ കണ്ണില്ലാത്ത ക്രൂരത, ഷെഡ്ഡിൽ കെട്ടിയിട്ട് സ്ത്രീയെ മൂന്ന് ദിവസം തുടർച്ചയായായി പീഡിപ്പിച്ചു

കണ്ണൂര്‍: ബംഗളൂരുവിലുള്ള മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിനു സമീപം ഷെഡ്ഡില്‍ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്‌തെന്നു പരാതി. ദമ്പതിമാരുടെ പേരിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍ വെച്ചാണ് ജനുവരി 16 മുതല്‍ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്.

അഞ്ചുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 19-ന് പുലര്‍ച്ചെ സ്ത്രീയുടെ ഭര്‍ത്താവ് ഷെഡ്ഡില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലെത്തി കാര്യങ്ങള്‍ അറിയിച്ചു. അയാള്‍ രക്ഷപ്പെട്ടെന്നു മനസ്സിലാക്കിയതോടെ പ്രതികള്‍ അവിടെനിന്നു മുങ്ങി.

രക്ഷപ്പെട്ട ഇവര്‍ മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേളകം പോലീസ് കേസെടുത്തു. അമ്പായത്തോട്ടില്‍ ദമ്പതിമാര്‍ നാലേക്കര്‍ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോന് അനുമതിയും നല്‍കി. ജിഷ്മോന്‍ പല കേസുകളിലും പ്രതിയാണെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടു ഷെഡ്ഡുകളിലായി ഇവരെ കെട്ടിയിട്ടു. മര്‍ദിച്ചതിനു പുറമേ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കൈക്കലാക്കി. തുടര്‍ന്ന് ഷെഡ്ഡില്‍ വച്ച് ജിഷ്മോന്‍ പീഡിപ്പിച്ചതായി യുവതി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

ജിഷ്മോന്‍ ബംഗളൂരുവിലെത്തി ഇവരുടെ ആഡംബരക്കാര്‍ കവര്‍ന്നതായും പരാതിയിലുണ്ട്. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്തു.

Related Articles

Latest Articles