Thursday, December 11, 2025

നേപ്പാളിലെ ജെൻ സി പ്രക്ഷോഭം ! സമൂഹമാദ്ധ്യമത്തിലൂടെ കേരളത്തിൽ നിന്ന് ആയുധ കടത്തിന് ആഹ്വാനം !!! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നേപ്പാളി മാദ്ധ്യമങ്ങൾ

കാഠ്മണ്ഡു : നേപ്പാളിൽ ഭരണകൂടത്തെ അട്ടിമറിച്ച ജെൻ സി പ്രക്ഷോഭത്തിലേക്ക് കേരളത്തിൽ നിന്ന് ആയുധ കടത്തിന് ആഹ്വാനം നടന്നതായി റിപ്പോർട്ട്. അമേരിക്കൻ സമൂഹ മാദ്ധ്യമമായ ഡിസ്കോർഡിലൂടെയായിരുന്നു ആയുധ ശേഖരണത്തിനുള്ള ആഹ്വാനം നടന്നത്. ഇതുമായി ബന്ധപ്പെട്ട ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നു. നേപ്പാളി മാദ്ധ്യമമായ കാഠ്മണ്ഡു പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഓൺലൈൻ ഗെയിമർമാർ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ് ഫോമാണ് ഡിസ്‌കോഡ്. പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ഡിസ്കോർഡിൽ പ്രത്യേക ചാനലുകൾ തന്നെ രൂപപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.യൂത്ത് എഗൈൻസ്റ്റ് കറപ്ഷൻ ,യൂത്ത് ഹബ് എന്നീ രണ്ട് ഡിസ്കോർഡ് സെർവറുകളായിരുന്നു പ്രധാനമായും പ്രക്ഷോഭ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രക്ഷോഭ സ്ഥലം, സമയം, തന്ത്രം ഇവ കൃത്യമായി ആസൂത്രണം ചെയ്യാൻ ഇതിലൂടെ സാധിച്ചിരുന്നു.

പുറത്തു നിന്ന് വന്ന സന്ദേശനങ്ങളുടെ സ്‌ക്രീൻ ഷോട്ടിൽ പ്രതിഷേധം അവസാനിപ്പിക്കാതെ നീണ്ടു നിൽക്കണമെന്ന തരത്തിലാണ് സന്ദേശങ്ങൾ. ഗ്രീനിഷ് (Greenishhhhhh) എന്ന പേരിലുള്ള ഡിസ്കോർഡ് അക്കൗണ്ടിൽ നിന്നുള്ള ചാറ്റുകളാണ് കാഠ്മണ്ഡു പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബർ 8- രാത്രി 11.49ന് ഇയാൾ തന്റെ ഡിസ്കോർഡ് അക്കൗണ്ടിൽ ‘തോക്കുകൾ വേണം’ എന്ന് കുറിച്ചു. രണ്ടുമിനിറ്റിന് ശേഷം ഇതേ ഉപയോക്താവ് തന്നെ, ഇന്ത്യയിൽ നിന്ന് തോക്കുകൾ ഇറക്കുമതി ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് അവകാശപ്പെട്ടു. രാത്രി 11.51ന് – ഇന്ത്യയിൽ നിന്ന് താൻ ഇറക്കുമതി ചെയ്യാം എന്നും 50 ഓളം ഗ്രനേഡുകൾ വന്നേക്കുമെന്നും വീണ്ടും ഇയാൾ കുറിച്ചു. രാത്രി 11.56ന് വീണ്ടും ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കേരളത്തിൽ എനിക്കൊരു ഡീലറെ അറിയാം. ഞാൻ ആവശ്യപ്പെട്ടാൽ അയാൾക്ക് കൊണ്ടു വരാൻ സാധിക്കും. ഇങ്ങനെ നീളുന്നു. ചിലർ അച്ചടക്കം പാലിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ നേതൃപരമായ ഒരു ശൂന്യത, ജെൻസികളെ പിടിച്ചുകെട്ടുന്നതിന് വെല്ലുവിളിയാകുകയും സംഘർഷത്തിലേക്ക് ആക്കം കൂട്ടുകയും ചെയ്തു.

ഇതേ സമയം തന്നെ ഡിസ്കോർഡിൽ വ്യാപകമായ വ്യജപ്രചാരണങ്ങളും നടന്നു കൊണ്ടിരുന്നു. ഗ്ലോബൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗം നടന്നുവെന്ന് ടോണി എന്ന ഉപയോക്താവ് വ്യാജമായി പ്രചരിപ്പിച്ചു. ഇത് സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. വ്യാജ വാർത്ത വളരെ വേഗത്തിൽ പടർന്നു. എന്നാൽ പിന്നീട് ഇത് തെറ്റാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജെൻ സി പ്രക്ഷോഭം

നേപ്പാളിൽ 2025 സെപ്റ്റംബർ മാസത്തിൽ നടന്ന യുവജന പ്രക്ഷോഭമാണ് ജെൻ സി പ്രക്ഷോഭം. ഈ പ്രക്ഷോഭം രാജ്യത്തെ അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജിയിലേക്ക് നയിക്കുകയും നേപ്പാളിന്റെ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രാജ്യത്തെ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം, പരാതിപരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണം തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് അവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതാണ് പ്രക്ഷോഭത്തിനുള്ള പ്രധാന കാരണം. രാജ്യത്തെ 13.5 ദശലക്ഷത്തോളം വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളെയും, മറ്റ് സോഷ്യൽ മീഡിയയെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട ബിസിനസ്സുകാരെയും ഈ നിരോധനം നേരിട്ട് ബാധിച്ചു.

സോഷ്യൽ മീഡിയ നിരോധനം ഒരു തീപ്പൊരി മാത്രമായിരുന്നു. നേപ്പാളിലെ യുവതലമുറയെ പ്രകോപിപ്പിച്ചത് വർഷങ്ങളായുള്ള രാഷ്ട്രീയ അഴിമതി, തൊഴിലില്ലായ്മ, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത, സ്വന്തക്കാർക്ക് മാത്രം അവസരങ്ങൾ നൽകുന്ന ‘നെപ്പോട്ടിസം’ എന്നിവയായിരുന്നു. “ഞങ്ങളുടെ സ്വപ്നങ്ങൾ നിങ്ങൾ മോഷ്ടിച്ചു” എന്ന മുദ്രാവാക്യം പ്രക്ഷോഭകർ ഉയർത്തി.
കാഠ്മണ്ഡുവിൽ നടന്ന സമാധാനപരമായ പ്രതിഷേധം വളരെ വേഗം അക്രമാസക്തമായി രാജ്യവ്യാപകമായി പടർന്നുപിടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.

പ്രതിഷേധക്കാർ പാർലമെൻ്റിനും പ്രധാനമന്ത്രിയുടെ വസതിക്കും സമീപം തടിച്ചുകൂടുകയും സർക്കാർ സ്ഥാപനങ്ങൾക്ക് തീയിടുകയും ചെയ്തു. ചിലയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും ശതകോടീശ്വരന്മാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പിലും മറ്റ് അക്രമസംഭവങ്ങളിലും 30-ഓളം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രക്ഷോഭങ്ങളുടെ മറവിൽ 7000 മുതൽ 15,000-ത്തോളം തടവുകാർ വിവിധ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് രാജ്യത്ത് വലിയ നിയമപ്രശ്നങ്ങളുണ്ടാക്കി. പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിൽ സൈന്യം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജനപ്രിയ ജാപ്പനീസ് ആനിമേഷൻ പരമ്പരയായ ‘വൺ പീസ്’-ലെ ‘സ്ട്രോ ഹാറ്റ് പൈറേറ്റ്സ്’ എന്ന കപ്പൽക്കൊള്ളക്കാരുടെ സംഘത്തിന്റെ ചിഹ്നമായ പതാക പ്രതിഷേധക്കാർ വ്യാപകമായി ഉപയോഗിച്ചത് ശ്രദ്ധേയമായി. അഴിമതി നിറഞ്ഞ ലോക ഗവൺമെന്റിനെതിരെ പോരാടുന്ന ആനിമേഷൻ കഥാപാത്രങ്ങൾ യുവാക്കൾക്ക് വിപ്ലവത്തിൻ്റെ പ്രതീകമായി.

പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിക്ക് രാജിവെക്കേണ്ടി വന്നു. ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാരും രാജി വെച്ചു. മുൻ ചീഫ് ജസ്റ്റിസായിരുന്ന സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു. വർധിച്ചുവരുന്ന പ്രതിഷേധത്തിന്റെ ഫലമായി സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ യുവജന കൂട്ടായ്മയായ ‘ജെൻ സി’ നേതാക്കൾ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ചില്ലെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രഖ്യാപിച്ചു.

ഈ പ്രക്ഷോഭം നേപ്പാളിൽ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള യുവതലമുറയുടെ കടുത്ത അതൃപ്തിയുടെ പ്രതിഫലനമായിരുന്നു, രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ അത് വലിയ സ്വാധീനം ചെലുത്തി.

Related Articles

Latest Articles