തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പിന് പുല്ലുവിലയുമായി സംസ്ഥാനസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രം വച്ച് ലക്ഷങ്ങൾ പൊട്ടിച്ചാണ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രമുഖ ദേശീയ പത്രങ്ങളിൽ പരസ്യം നൽകിയത്.
അനശ്ചിതത്വത്തിനിടയിൽ കർശന വ്യവസ്ഥകൾക്ക് വിധേയമായാണ് സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി ഒടുവിൽ അനുമതി നൽകിയത്. പമ്പയുടെ പരിശുദ്ധി പൂർണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്പോൺസറിങ് അടക്കം സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം. സംഗമം നടത്തിയ 45 ദിവസങ്ങൾക്കുളളിൽ ഓഡിറ്റിങ് നടത്തി ദേവസ്വം സ്പെഷൽ കമ്മീഷണർ മുഖേന കണക്കുകൾ ദേവസ്വം ബെഞ്ചിനെ അറിയിക്കണം. സാധാരണ തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ഇക്കാര്യം സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുും ഉറപ്പുവരുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
കാസര്‍കോട് നീലേശ്വരം കിണാവൂര്‍ ശ്രീകിരാതേശ്വര ക്ഷേത്രത്തിലെ ഗുമസ്തനായ എ.വി. രാമചന്ദ്രന്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

