തിരുവനന്തപുരം: സ്‌കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് പോലും അനുവദിക്കാതെ പിണറായി സർക്കാർ കാണിക്കുന്നത് കൊടും ക്രൂരതയാണെന്ന് പറഞ്ഞ് പ്രഥമാദ്ധ്യാപകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. .സർക്കാരിനോട് ഫണ്ടിനായി അപേക്ഷിക്കേണ്ട അവസ്ഥ വന്നിരിക്കുന്നെന്നാണ് അവർ പറയുന്നത്.സ്‌കൂളുകളിൽ ജൂലായ്,ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചഭക്ഷണത്തിനും മുട്ട,പാൽ എന്നിവയ്ക്കും ചെലവായ തുക ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പ്രഥമാദ്ധ്യാപകർ പറയുന്നു .
സർക്കാർ ഫണ്ട് അനുവദിക്കാത്തതുകൊണ്ട് തന്നെ പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള തുക പ്രഥമാദ്ധ്യാപകരുടെ കയ്യിൽ നിന്നാണ് ചിലവാക്കുന്നത് .നേരത്തെ ഇത് സംബന്ധിച്ച് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു ,ശേഷം ജൂണിൽ ചെലവായ തുക ലഭ്യമാക്കിയെങ്കിലും തുടർന്നുള്ള രണ്ടുമാസത്തെ തുക ഇതുവരെ ലഭിച്ചിട്ടില്ല.പ്രൈമറിമേഖലയിലെ ഉച്ചഭക്ഷണത്തുക വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും മുട്ടയും പാലും സ്‌കൂളിൽ എത്തിക്കുന്നതിനുള്ള കൂലിയുൾപ്പെടെയുള്ള മുഴുവൻ തുകയും പാചകവാതകത്തിന്റെ വിലയും അനുവദിക്കണമെന്നും പ്രഥമാധ്യാപകരുടെ സംഘടന ആവശ്യപ്പെട്ടു.

