Monday, December 22, 2025

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്‌മ കുറ്റക്കാരി; രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ

നെയ്യാറ്റിൻകര: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് വിചാരണക്കോടതി. രണ്ടാം പ്രതിയും ഒന്നാം പ്രതി ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനായ നിർമ്മല കുമാരനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ. ഒന്നാം പ്രതി സിധുവിനെതിരെ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. വിധിയിൽ തൃപ്തരല്ലെന്നും ശിക്ഷാ വിധി വന്നതിന് ശേഷം രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ കുടുംബം പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മികച്ച പിന്തുണ ഉണ്ടായിരുന്നെന്നും കുടുംബം വിലയിരുത്തി.

2022 ഒക്ടോബർ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണിനെ ഒന്നാം പ്രതി ഗ്രീഷ്‌മ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി വിഷം കലർത്തിയ കഷായം നൽകിയെന്നാണ് കേസ്. തുടർന്ന് ചികിത്സയിലായ ഷാരോൺ ഒക്ടോബർ 25 ന് മരിക്കുകയായിരുന്നു. തന്റെ കൂട്ടുകാരിയായ ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ചെന്നും അതിനു ശേഷമാണ് ഗുരുതരാവസ്ഥയിലായതെന്നും ഷാരോൺ മരണമൊഴി നൽകിയിരുന്നു. വിഷം ശരീരത്തിൽ പ്രവർത്തിക്കുന്നത് എങ്ങിനെയെന്ന വിവരങ്ങൾ ഗ്രീഷ്‌മ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നതിന്റെ ഡിജിറ്റൽ തെളിവുകളാണ് കേസിൽ നിർണായകമായത്.

മരിച്ച ഷാരോണും ഗ്രീഷ്‌മയും സ്നേഹത്തിലായിരുന്നെന്നും എന്നാൽ ഒരു സൈനികനുമായുള്ള വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ ശ്രമിച്ചുവെന്നും എന്നാൽ ഷാരോൺ വഴങ്ങാത്തതിനെ തുടർന്നാണ് വിഷം കൊടുത്ത് കൊല്ലാനും ഒഴിവാക്കാനും പ്രതി തീരുമാനിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്നേഹബന്ധത്തിലായിരുന്ന സമയത്ത് ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകൾ ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നത് ഗ്രീഷ്‌മയിൽ ആശങ്ക സൃഷ്ടിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഗ്രീഷ്‌മ വിഷം നൽകിയിട്ടില്ലെന്നും ഷാരോൺ കയ്യിൽക്കരുതിയ എന്തോ കുടിച്ച് മടങ്ങുകയായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. കേസ് നടന്നത് തമിഴ്‌നാട്ടിലാണോ കേരളത്തിലാണോ എന്ന ഒരു സംശയം ഉണ്ടായിരുന്നത് കേസിൽ അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. ഗ്രീഷ്മയുടെ അമ്മയ്‌ക്കെതിരെയും അമ്മാവൻ നിർമ്മല കുമാരനെതിരെയും തെളിവ് നശിപ്പിക്കലിനാണ് കേസെടുത്തിരുന്നത്.

Related Articles

Latest Articles