ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാന നേട്ടം സ്വന്തമാക്കി വെള്ളി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജാവലിന്‍ താരം നീരജ് ചോപ്ര. ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരമാണ് നീരജ് ചോപ്ര.
ലോക ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 2003 ൽ അഞ്ചു ബോബി ജോർജ്ജിന്റെ വെങ്കലനേട്ടത്തിനു ശേഷം ആദ്യമായാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നത്. ഒറിഗോണില്‍ 88.13 മീറ്റര്‍ ദൂരം മറികടന്നാണ് നീരജിന്‍റെ വെള്ളിത്തിളക്കം.
നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് ആണ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 90.54 മീറ്റര്‍ ദൂരം പീറ്റേഴ്‌സ് കീഴടക്കി. ഒറിഗോണിലെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്‍റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.

