കണ്ണൂർ മുൻ എംഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തുള്ള പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.
അഴിമതിക്കെതിരായ സദുദ്ദേശ പരാമർശമെന്ന് വിലയിരുത്തി പി പി ദിവ്യയെ ആദ്യഘട്ടത്തിൽ പിന്താങ്ങിയിരുന്ന പാർട്ടി ജില്ലാ സമ്മേളനത്തിലെത്തുമ്പോൾ ഒറ്റയടിക്ക് നിലപാട് മാറ്റിയിരിക്കുന്നത്. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനായിരുന്നു ജില്ലാ കമ്മിറ്റിയിൽ നിന്നും പിപി ദിവ്യയെ തരം താഴ്ത്തിയത്. ദിവ്യയെ അനുകൂലിച്ചും എതിർത്തും സമ്മേളനത്തിൽ അഭിപ്രായമുയർന്നു. റിമാൻഡിൽ കഴിയുന്നതിനിടെ പാർട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പോലീസും പാർട്ടിയും മാദ്ധ്യമവിചാരണയ്ക്ക് വഴങ്ങിയെന്നും വിമർശനം ഉയര്‍ന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് കാലത്ത് ദിവ്യയുടെ ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പെരുമാറ്റം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായവും ഉയര്‍ന്നു.

