ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ ഹൃദയം നുറുങ്ങി കേരളം. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടിയത്. റോബി ഹന്‍സ്ദയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് നിന്ന് ഹെഡറിലൂടെ കിട്ടിയ പന്ത് കേരള പ്രതിരോധ താരത്തെ മറികടന്ന് റോബി വലയിലെത്തിക്കുകയായിരുന്നു.
11-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ കേരളത്തിന്റെ അജസൽ ഹെഡര്‍ പായിച്ചെങ്കിലും ഗോൾ പോസ്റ്റിന് മുകളിലൂടെ പറന്നു.30-ാം മിനിറ്റില്‍ ബംഗാളിന്റെ കോര്‍ണര്‍ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പര്‍ രക്ഷിച്ചു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.
58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. 62-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. 83-ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി. 94-ാം മിനിറ്റില്‍ ബംഗാൾ ഗോൾ കണ്ടെത്തിയതിന് പിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല

