Tuesday, December 16, 2025

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത മഴയും മൂടല്‍മഞ്ഞും കാരണം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനവും ഏറെ വെല്ലുവിളിയായിരുന്നു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളയാഹിന്‍, അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലെക് റഹ്‌മതി, അസര്‍ബൈജാന്‍ ഇമാം മുഹമ്മദ് അലി ആലെ ഹാഷെം എന്നിവരാണ് മരിച്ച നേതാക്കള്‍.

ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.

Related Articles

Latest Articles