തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രണ്ടരയ്ക്ക് പുറത്തു വിടാനിരിക്കെ, റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. രണ്ടരയ്ക്ക് മുൻപ് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സ്റ്റേ നേടാനാണ് ശ്രമം.
അതേസമയം നടി രഞ്ജിനിയുടെ ദ്രുതഗതിയിൽ നീക്കം തുടങ്ങി. റിട്ട് ഹർജിയുമായി ഇന്ന് തന്നെ സിംഗിൾ ബെഞ്ചിനെ സമീപിക്കാനാണ് ശ്രമം.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാദ്ധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറുക. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാൻ സാംസ്കാരിക വകുപ്പ് നിർദ്ദേശം നൽകി. നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.
ഇന്ന് റിപ്പോർട്ടിൻ്റെ 233 പേജുകൾ പുറത്തുവരും. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ല. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിക്കില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകൾ വെളിപ്പെടുത്തില്ല

