കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുഴുവൻ കേസുകളും അവസാനിപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. അതിജീവിതമാര്‍ മൊഴി നല്‍കാത്ത സാഹചര്യത്തിലാണ് കേസുകളിലെ നടപടികള്‍ അവസാനിപ്പിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര രംഗത്തെ ഉന്നതരെ പറ്റി ഗുരുതരാരോപണങ്ങൾ ഉണ്ടായിരുന്നു.ഇത് പുറത്ത് വന്നതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍, അതിജീവിതമാര്‍ കേസുമായി സഹകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ നിലയ്ക്കുകയായിരുന്നു. ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ അവകാശ സംരക്ഷണം മുന്‍ നിര്‍ത്തി സിനിമാനയം രൂപീകരിക്കുന്നതിനായി ഓഗസ്റ്റില്‍ സര്‍ക്കാര്‍ കോണ്‍ക്ലേവ് നടത്തുന്നുണ്ട്. കോണ്‍ക്ലേവിനുശേഷം വിവരങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

