ദില്ലി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സർക്കാർ ബഹുമാനിക്കുമെന്ന് കരുതുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകളെ വിനോദോപാധിയായി കാണുന്ന പ്രശ്നം അതീവ ഗുരുതരമാണെന്നും കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു. റിപ്പോർട്ടിൽ പേരുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് നടപടി സ്വീകരിക്കാമെന്നും മുഴുവൻ റിപ്പോർട്ട് ഹൈക്കോടതി ചോദിച്ച സ്ഥിതിക്ക് സ്വാഭാവികമായും നടപടികൾ ഉണ്ടാകുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് മൂന്ന് ദിവസത്തിന് ശേഷവും റിപ്പോര്‍ട്ട് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് അമ്മയും ഫെഫ്കയുമടക്കം സംഘടനകൾ. പൊതു അഭിപ്രായം പറയണമെങ്കില്‍ യോഗം കൂടണമെന്നാണ് നിലപാട്. അതിനിടയിലാണ് സിനിമാ പ്രവര്‍ത്തകര്‍ തന്നെ ശക്തമായി രംഗത്തുവരികയാണ്. നിശബ്ദത പരിഹാരമല്ലെന്നും ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ വന്ന മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണമെന്നും അടിയുറച്ച് വിശ്വസിക്കുന്നുവെന്നും സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി ഫേസ് ബുക്കില്‍ കുറിച്ചു.

