സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ അറസ്റ്റിലായ മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അമിത രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും ചെയ്‌തതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിക്രമസിംഗെയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്.
2022 ജൂലൈ മുതൽ 2024 സെപ്റ്റംബർ വരെ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന കാലത്ത്, 2023-ൽ ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ പണം ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് യാത്ര ചെയ്തു എന്നതാണ് വിക്രമസിംഗെയ്‌ക്കെതിരെയുള്ള കേസ്.
മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് 76-കാരനായ വിക്രമസിംഗെയെ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. 2023-ൽ ഹവാനയിൽ നടന്ന ജി77 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വോൾവർഹാംപ്ടൺ സർവകലാശാലയിലേക്ക് പോയതിന് പൊതുപണം ഉപയോഗിച്ചതായും കേസിൽ പറയുന്നു.
2022-നും 2024-നും ഇടയിൽ വിദേശയാത്രകൾക്കായി വിക്രമസിംഗെ 600 മില്യൺ രൂപയിലധികം ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്. മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്ക് ശേഷം ശ്രീലങ്കൻ പ്രസിഡന്റായ വിക്രമസിംഗെ 2022-ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.

