കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആലത്തൂർ പോലീസ് സ്റ്റേഷനിൽ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്‌ഐ അപമാനിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദ്ദേശം അനുസരിക്കാൻ പോലീസുകാർക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു.
”അഭിഭാഷകനോ സാധാരണക്കാരനോ തെരുവിൽ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനേയും മാനിക്കേണ്ടതുണ്ട്. ഞാനിതു പലതവണയായി ആവർത്തിക്കുന്നു. ഞാനിത് എത്രകാലം പറയണം? എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോ ? പോലീസിന്റെ ആണെങ്കിലും ജഡ്ജിയുടെ ആണെങ്കിലും ആ യൂണിഫോമിട്ടാൽ പദവിക്ക് ചേർന്ന വിധമാണു പെരുമാറേണ്ടത്. ജനങ്ങൾക്ക് ആ യൂണിഫോമിൽ വിശ്വാസമുണ്ട്. അതിനർഥം ജനങ്ങൾക്കുമേൽ അധികാരം പ്രയോഗിക്കണമെന്നല്ല. സമ്മർദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാൽ വകവച്ചു തരാൻ പറ്റില്ല. അഭിഭാഷകനോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ജനങ്ങളോട് മര്യാദയ്ക്കു പെരുമാറണമെന്നത് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ? ജോലിയുടെ സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ല. പൊലീസിന് സമ്മർദങ്ങൾ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മർദം താങ്ങാനാവുന്നില്ലെങ്കിൽ ജോലി രാജിവച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത്” – കോടതി പറഞ്ഞു.
ജോലി സമ്മർദം ജനങ്ങൾക്കു നേരെ മോശമായി പെരുമാറാനുള്ള ലൈസൻസല്ല എന്നു കേസ് കഴിഞ്ഞ തവണ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞിരുന്നു. താൻ സംഭവത്തിൽ ഖേദിക്കുന്നുവെന്നും നിരുപാധികം മാപ്പു പറയാൻ സന്നദ്ധനാണെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ അഭിഭാഷകനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചോ ഇല്ലയോ എന്നത് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നില്ല. കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ പറയുമ്പോൾ ‘സംഭവത്തി’ൽ ഖേദം പ്രകടിപ്പിക്കുന്നുമുണ്ടെന്നും സത്യവാങ്മൂലത്തിൽപറയുന്നത് പരസ്പരവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഒന്നുകിൽ കോടതിയലക്ഷ്യത്തിനു വിചാരണ നേരിടുക അല്ലെങ്കിൽ വ്യക്തതയുള്ള സത്യവാങ്മൂലം നൽകുക എന്നും കോടതി നിർദേശം നൽകി. മാർച്ച് ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.

