വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്നും ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈക്കോടതിയുടെ ചോദ്യങ്ങൾ സർക്കാരിൻ്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തം നടന്നിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചത്. നവംബർ 13ന് മെമ്മോറൻഡം സമർപ്പിച്ച സർക്കാർ 19 ന് കേന്ദ്രത്തെ പഴിചാരി ഹർത്താലും നടത്തി. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ കണക്കുകൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല. എസ്ഡിആർഎഫ് ഫണ്ടിൽ എത്ര രൂപ ചിലവഴിക്കാമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉരുണ്ടു കളിക്കുകയാണ്. പിഡിഎൻഎ റിപ്പോർട്ട് സർക്കാർ മരവിപ്പിക്കുകയായിരുന്നു. വയനാട് ഹർത്താൽ നടത്തിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണം. വയനാട് ദുരന്തനിവാരണത്തിന് വേണ്ടിയുണ്ടാക്കിയ മന്ത്രിസഭ ഉപസമിതി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി പറയണം. നാല് മന്ത്രിമാർ ഉൾപ്പെടുന്ന ഉപസമിതി ദുരന്തമേഖലയിൽ സെൽഫി എടുക്കുന്നതിൻ്റെ തിരക്കിലായിരുന്നു.
വയനാട് പുനരധിവാസ ഫണ്ട് അനുവദിക്കില്ല എന്ന് കേന്ദ്രം എവിടെയും പറഞ്ഞിട്ടില്ല. ഫണ്ട് വൈകിച്ചതും വൈകിയതിനെ രാഷ്ട്രീയമായി മുതലെടുത്തതും ആരാണ്. പിണറായി വിജയൻ്റെ അജണ്ടയോടൊപ്പം കോൺഗ്രസ് നിന്നു. 1,200 വീടുകൾ നിർമ്മിച്ചു നൽകാമെന്ന് വിവിധ സന്നദ്ധസംഘടനകൾ അറിയിച്ചിട്ടും സർക്കാർ അതിനോട് പ്രതികരിച്ചിട്ടില്ല. വയനാടിനെ സഹായിക്കാൻ 20 കോടി രൂപ ഡിവൈഎഫ്ഐ പിരിച്ചുവെന്നാണ് പറയുന്നത്. എവിടെയാണ് ആ പണം?
വയനാട് പാക്കേജിന് ആവശ്യമായ സർവകക്ഷി യോഗം സർക്കാർ നടത്തിയിട്ടുണ്ടോ? സർക്കാരിന് ലഭിച്ച ധനസഹായങ്ങൾ ആരാണ് ഓഡിറ്റ് ചെയ്യുന്നത്?
ബംഗ്ലാദേശിലെ ന്യൂനപക്ഷ ഉന്മൂലനത്തിൽ കേരളത്തിലെ സിപിഎം നേതാക്കൾ ഇതുവരെ നിലപാട് പറഞ്ഞില്ല. ഡിവൈഎഫ്ഐയുടെയും പ്രതിഷേധം ഇരട്ടത്താപ്പ് മാത്രമാണ്.
പത്മനാഭസ്വാമിക്ഷേത്രത്തിലെ ഗാഡ് ഓഫ് ഓണർ നിർത്തലാക്കുന്നത് ഭൂരിപക്ഷ സമുദായത്തെ ആക്രമിക്കുന്ന സിപിഎം നയമാണ്. ഇങ്ങനെ പോയാൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയും സർക്കാർ അവസാനിപ്പിക്കും. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളോടൊന്നും സർക്കാരിന് ഈ നിലപാടില്ല.
വൈദ്യുതിനിരക്ക് വർദ്ധന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്.
ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സർക്കാരിൻ്റെ ലക്ഷ്യം.ഇത് എത്രാമത്തെ തവണയാണ് വൈദ്യുതി നിരക്ക് കൂട്ടുന്നത്. വൈദ്യുതി ഉപയോഗത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച ഒരു പദ്ധതി പോലും സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ല. വൻകിട കുത്തക കമ്പനികളുടെ കയ്യിൽ നിന്നും കെഎസ്ഇബി കുടിശ്ശിക ഈടാക്കുന്നില്ല.”- കെ.സുരേന്ദ്രൻ പറഞ്ഞു.

