തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്ന
ആശ വർക്കർമാർ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിന്നായിരിക്കും പ്രതിഷേധം നടത്തുക. സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപനം. രണ്ട് ആശ വര്‍ക്കര്‍മാരും സമര സമിതിയുടെ ഒരാളുമാണ് നിരാഹാരമിരിക്കുക.
അതേസമയം ആശാ വർക്കർമാരുടെ സമരം തുടരുന്നതിനിടെ ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.
നേരത്തെ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്നതുപോലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റെന്തെങ്കിലും കാരണങ്ങളാല്‍ യോഗം മുടങ്ങിയാല്‍ പോലും ഓണറേറിയത്തില്‍ കുറവു വരുത്തിയിരുന്നതായി സമരത്തിലുള്ള ആശ വര്‍ക്കര്‍മാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ വര്‍ക്കാര്‍ സമരപ്പന്തലില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

