ടെല്‍ അവീവ്: സമാധാനക്കരാർ നിലവിൽ വന്ന ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ബന്ദി മോചനത്തിന്റെ ആദ്യ ഘട്ടമായി ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി. ഒപ്പം ഇന്ന് മോചിപ്പിക്കുന്ന 20 ബന്ദികളുടെ പേര് വിവരങ്ങള്‍ ഹമാസ് കൈമാറിയിട്ടുണ്ട്. മറുവശത്ത് രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും.
ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ വന്‍ജനാവലി ഒത്തുകൂടിയിട്ടുണ്ട്. ബന്ദികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും കുടുംബത്തിനോടൊപ്പം പോകാൻ അനുവദിക്കുക.
റെഡ് ക്രോസിന് ഏഴ് ബന്ദികളെ കൈമാറി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ഇസ്രായേലും അവരുടെ ഭാഗം നിറവേറ്റുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഹമാസ് പ്രസ്താവനയിറക്കി.’

