തിരുവനന്തപുരം: ഐഎഫ്എഫ്കെ ഉദ്ഘാടനവേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരേ കൂവിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. റോമിയോ എം. രാജ് എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വേദിയിലേക്ക് മുഖ്യമന്ത്രി നടന്നുകയറുന്നതിനിടെയാണ് സദസ്സിലിരുന്ന റോമിയോ എം.രാജ് കൂവിയത്. പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
റോമിയോ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ലെന്നാണ് വിവരം. 2022-ലെ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. ഉദ്ഘാടനചടങ്ങില്‍ ഹോങ്കോങ്ങില്‍നിന്നുള്ള സംവിധായക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. മുഖ്യാതിഥിയായിരുന്ന നടി ശബാന ആസ്മിയെയും ചടങ്ങില്‍ ആദരിച്ചു.
ഡിസംബര്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് മറ്റൊരു ആകര്‍ഷണമായിരിക്കും. അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 13000-ല്‍പ്പരം ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്ന ഐ എഫ് എഫ് കെയുടെ 29-ാം പതിപ്പില്‍ നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ അതിഥികളായെത്തും.

