കോഴിക്കോട് : സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താന്‍ സുരക്ഷിതയാണെന്നുമാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്. നേരത്തെ പുറത്ത് വിട്ട വീഡിയോയിൽ കേസിൽ ഉന്നയിച്ച ആരോപണങ്ങൾ കളവാണെന്നും രാഹുല്‍ നിരപരാധിയാണെന്നും തന്നെ മര്‍ദിച്ചിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. പിന്നാലെ മകളെ ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയാണെന്നായിരുന്നു യുവതിയുടെ അച്ഛന്റെ ആരോപണം. ഇതിന് പിന്നാലെയാണ് പെൺകുട്ടി പുതിയ വീഡിയോ പുറത്തുവിട്ടത്.
‘ഞാന്‍ സുരക്ഷിതയാണ്. എന്നെയാരും തട്ടിക്കൊണ്ടുപോയിട്ടൊന്നുമില്ല. ആരുടേയും ഭീഷണി പ്രകാരമല്ല ഞാന്‍ അങ്ങനൊരു വീഡിയോ പുറത്തുവിട്ടത്. എന്റെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ്. ഒരു സമാധാനം കിട്ടുന്നില്ല. മൊത്തത്തിലൊരു പ്രഷറ് കാരണം എനിക്ക് എല്ലാവരില്‍ നിന്നും കുറച്ചുദിവസം മാറിനില്‍ക്കാന്‍ തോന്നി. എനിക്കറിയാം ഒത്തിരി വൈകിപ്പോയി എന്ന്. ഇപ്പോഴെങ്കിലും സത്യങ്ങള്‍ തുറന്നുപറയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് മാറിനിന്ന് വീഡിയോ ചെയ്യുന്നത്. എന്റെ വീട്ടില്‍ നിന്ന് സത്യങ്ങള്‍ തുറന്നുപറയുന്ന വീഡിയോ പുറത്തുവിടാനുള്ള സാഹചര്യം ഒരിക്കലുമുണ്ടാകില്ല. എനിക്കവിടെ നിന്ന് വധഭീഷണി പോലുമുണ്ടായതാണ്. നല്ല പ്രഷറ് കാരണമാണ് എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത്.’ -യുവതി പറഞ്ഞു. അതേസമയം പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. സാമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പരാതിക്കാരിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

