Tuesday, December 16, 2025

വികസിത ഭാരതം സാധ്യമാകണമെങ്കിൽ സംസ്ഥാനങ്ങൾ പരിഷകരണ നടപടികൾ വേഗത്തിലാക്കണം, കാലഹരണപ്പെട്ട നിയമങ്ങൾ വ്യവസായ വൽക്കരണത്തിന് തടസം, കേരളാ രാജ്ഭവനിൽ നടത്തിയ പ്രഭാഷണത്തിൽ ഡോ. വി അനന്ത നാഗേശ്വരൻ

ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപവർധനവിനും സംസ്ഥാനത്തലത്തിൽ സാമ്പത്തിക പരിഷ്കാരണങ്ങൾ അത്യാവശ്യമെന്ന് കേന്ദ്രസർക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്തനാഗേശ്വരൻ. കേരള രാജ്ഭവനിൽ നടന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക പ്രവണതകൾ: ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗവർണർ രാജേന്ദ്ര ആർലേക്കർ അദ്ധ്യക്ഷത വഹിച്ചു.

ആഗോളത്തലത്തിൽ വ്യാപാരത്തിലും മൂലധനത്തിന്റെ ഒഴുക്കിലും വലിയ കുറവ് വന്നിട്ടുണ്ട്. നിക്ഷേപങ്ങളെ ആകർഷിക്കാൻ കഴിയുന്ന ആഭ്യന്തര സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. 2047 ഓടെ വികസിത ഭാരതമെന്ന സ്വപ്നം സാക്ഷത്കരിക്കാൻ അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം, വ്യാവസായിക നിയന്ത്രണം, തൊഴിൽ നിയമങ്ങൾ എന്നിവയിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളെ മാത്രം ആശ്രയിക്കാനാകില്ല. സംസ്ഥാന തലത്തിൽ ഭൂമിയുടെ ഉപയോഗം, തൊഴിൽ മേഖല, വെള്ളം വൈദ്യുതി തുടങ്ങിയവരുടെ വില എന്നീ മേഖലകളിൽ നിലനിൽക്കുന്ന കാര്യക്ഷമതയില്ലായ്മ പരിഹരിച്ചില്ലെങ്കിൽ വ്യാവസായിക വികസനത്തിനം മന്ദഗതിയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്ഭവൻ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു സംവിധാനം ആകാൻ പാടില്ലെന്നും പ്രഭാഷണ പരമ്പരകൾ രാജ്ഭവനെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നും ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പരമാവധി പൊതുജനങ്ങളെ രാജ്ഭവനിലേക്ക് ക്ഷണിച്ച് സമാനമായ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക വിദഗ്ധർ, നയരൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നവർ, സ്ഥാപന മേധാവികൾ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പ്രമുഖർ പ്രഭാഷണം കേൾക്കാൻ രാജ്ഭവനിൽ എത്തിയിരുന്നു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദവേന്ദ്രകുമാർ ദോടാവാത് ഐ എ എസ് സ്വാഗതം ആശംസിച്ചു. രാജ്ഭവൻ സെൻട്രൽ ഹാളിൽ ഭാരതാംബാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരിപാടി ആരംഭിച്ചത്. രാജ്ഭവനിലെ പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ മാസം ഓപ്പറേഷൻ സിന്ദൂർ വിഷയമാക്കി ഡോ എസ് ഗുരുമൂർത്തി പ്രഭാഷണം നടത്തിയിരുന്നു.

Related Articles

Latest Articles